കോൺഗ്രസിന്റെ സകല ധമനികളിലും പെട്ടിയെടുപ്പുകാർ വ്യാപകമായി നുഴഞ്ഞുകയറിയത് 1979ലെ പിളർപ്പിന് ശേഷമുള്ള കാലത്തായിരുന്നു. മുഖം നോക്കാതെ സത്യം വിളിച്ചുപറയാനും നിലപാടെടുക്കാനും കഴിയുന്ന യുവ നേതൃത്വം ഇന്ദിരാഗാന്ധിക്കൊപ്പം ഇല്ലാതെ പോയ കാലം. ഭരണത്തിന്റെ ശീതളച്ഛായയിൽ സേവകർ മാത്രമായി അവർ തൃപ്തിപ്പെട്ട കാലം. അത് ദീർഘകാലം തുടർന്നു. 1992ൽ വിശ്വസ്തർ എന്ന് കരുതപ്പെട്ടിരുന്ന ആറ് എംഎൽഎമാർ കരുണാകരനെതിരെ തിരിഞ്ഞപ്പോഴാണ് തിരുത്തൽവാദികൾ എന്ന് മാധ്യമങ്ങൾ അവർക്ക് ഓമനപ്പേര് നൽകിയത്. അവരുടെ നേതാവ് തിരുവനന്തപുരം നോർത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു. പേര് ജി. കാർത്തികേയൻ.
ഇത് എംഎൽഎയായ കാർത്തികേയനെന്ന തിരുത്തൽവാദിയുടെ കാര്യമാണ്. അതിനും എത്രയോ കാലം മുൻപേ തിരുത്തൽ ശ്രമങ്ങൾ കാർത്തികേയൻ തുടങ്ങിക്കഴിഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ, സമാനതകളില്ലാത്ത തിരുത്തൽവാദ രാഷ്ട്രീയത്തിന് കാർത്തികേയൻ തുടക്കം കുറിച്ചിരുന്നു. ആർ. ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗം, എം.പി. ഗംഗാധരന്റെ പ്രായം തികയാത്ത മകളുടെ വിവാഹം, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ചർച്ച, ഏകകക്ഷിഭരണം തുടങ്ങിയ വിവാദ വിഷയങ്ങളിൽ കാർത്തികേയന്റെ നിലപാടുകൾ പിൽക്കാലത്ത് ആവർത്തിക്കപ്പെടാത്തതാണ്. അത് കാർത്തികേയനിൽ തുടങ്ങി കാർത്തികേയനിൽ മാത്രം അവസാനിക്കുന്നതുമാണ്.
തന്റെ പ്രസംഗം തെറ്റാതെ മാതൃഭൂമി റിപ്പോർട്ട് ചെയ്തതിലെ ഒരു വാചകത്തിൽ പിടിച്ച് തനിക്കെതിരെ രംഗത്തുവന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലെന്നും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് കാർത്തികേയൻ ആണെന്നും ബാലകൃഷ്ണപിള്ള അന്ന് ആരോപിച്ചിരുന്നു. മുന്നണി രാഷ്ട്രീയത്തിലെ സമ്മർദ്ദങ്ങളും വിലപേശലകളും കണ്ടു മനംമടുത്താണ് ഏകകക്ഷിഭരണമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് കാർത്തികേയൻ തുറന്നടിച്ചത്. ലീഗും കേരളാ കോൺഗ്രസും ഒക്കെ ചേർന്ന് മുന്നണിയിൽ കരുണാകരൻ ഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ ബോംബ് പൊട്ടിച്ചത് എന്നോർക്കണം. ലീഗിന്റെയും കേരള കോൺഗ്രസിന്റെയും നേതാക്കളെ അത് ചെറുതൊന്നുമല്ല പ്രകോപിപ്പിച്ചത്. 150 ഓളം ഏയ്ഡഡ്
സ്കൂളുകൾ അനുവദിക്കുകയും അത് പങ്കിട്ടെടുക്കുന്നതിലെ കശപിശ തെരുവിലാക്കുകയും ചെയ്ത പശ്ചാത്തലം കൂടി പ്രസ്താവനയ്ക്ക് പിന്നിലുണ്ട്. മുന്നണിയിലെ സകല 'സേവകരും' കാർത്തികേയനെതിരെ പത്തിവിടർത്തിയ സമയം. എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ് കൺവെൻഷനുകൾ വിളിച്ച് തന്റെ ഭാഗം വിശദീകരിക്കാനാണ് കാർത്തികേയൻ ശ്രമിച്ചത്.
സമുദായത്തിലെ ഏതാനും പ്രമാണിമാരുടെ താത്പര്യം സംരക്ഷിക്കുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് കണ്ണൂരിൽ പറഞ്ഞെങ്കിൽ, കാസർഗോഡ് അൽപ്പം കൂടി കടുപ്പിച്ചു. കേരളത്തിലെ മുസ്ലീങ്ങളെ മൊത്തക്കച്ചവടം നടത്താനുള്ള അവകാശം ലീഗിനില്ലെന്ന് തുറന്നടിച്ചു. ഇ.എം.എസ്. തുടക്കം കുറിച്ചതും കരുണാകരൻ കൊണ്ടുനടക്കുന്നതുമായ മുന്നണി രാഷ്ട്രീയമാണ് കേരളത്തിൽ വർഗീയതയെ പ്രോത്സാഹിപ്പിച്ചതെന്ന് പച്ചയ്ക്ക് പറഞ്ഞു. "ഒരു തെരഞ്ഞെടുപ്പിൽ ഭരണത്തിൽ എത്തിയില്ലെന്ന് വരാം. കുറേപ്പേർ തോറ്റുപോയി എന്നും വരാം. പ്രതിപക്ഷത്തിരിക്കാൻ കോൺഗ്രസുകാരെ തയ്യാറെടുപ്പിക്കുകയാണ് യൂത്ത് കോൺഗ്രസിന്റെ ലക്ഷ്യം", എന്ന് കാർത്തികേയൻ പറയുമ്പോൾ എവിടെയും കൈയടി മാത്രമായിരുന്നെന്ന് അന്നാ കാഴ്ച കണ്ടവർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒടുവിൽ ജന്മനാടായ കൊല്ലത്ത് വെച്ച് അവസാന കൺവെൻഷൻ. അതിങ്ങനെ-
"മാർക്സിസ്റ്റ് പാർട്ടിക്കെതിരെ മത്സരിച്ച് ജയിക്കുക എന്നതാണ് കുറച്ചുകാലമായി കോൺഗ്രസിന്റെ ലക്ഷ്യം. അവരുടെ ലക്ഷ്യം കോൺഗ്രസിനെ തോൽപ്പിക്കുക എന്നതും. ഇതിനിടയിൽ വർഗീയക്കാർ സമ്മർദതന്ത്രം മെനയുന്നു. ഇത് അവസാനിപ്പിക്കുകയാണ് യൂത്ത് കോൺഗ്രസിന്റെ മോഹം. ഞാൻ രാഷ്ട്രീയം തുടങ്ങുന്നത് കൊല്ലത്ത് നിന്നാണ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനമൊഴിയുന്നതും കൊല്ലത്തുവെച്ച് തന്നെ ആകട്ടെ."
ചെറിയാൻ ഫിലിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ, "കാർത്തികേയൻ പ്രസിഡന്റായിരുന്നത് യൂത്ത് കോൺഗ്രസിന്റെ വർണ്ണശബളമായ കാലം." അധികാരമോഹത്തിനും പെട്ടിയെടുപ്പിനും പിടികൊടുക്കാതെ സ്വന്തം ആദർശങ്ങൾ ഇരുമ്പുലക്കയായി കൊണ്ടുനടക്കുകയായിരുന്നു ആ മനുഷ്യൻ. ഉറച്ചതൊന്നും കിട്ടാത്തതിൽ പരിഭവിക്കാത്ത, അധികാര കേന്ദ്രങ്ങളിലേക്കുള്ള പറിച്ചുമാറ്റലുകൾക്ക് വിധേയപ്പെടാതിരുന്ന, പരിഗണിക്കപ്പെടാത്തതിന് പരിഭവിക്കാതിരുന്ന ജി. കാർത്തികേയൻമാരുടെ കുറവ് ബാക്കിനിൽക്കുകയാണ്, കോൺഗ്രസിലും വിശാലാർത്ഥത്തിൽ രാഷ്ട്രീയത്തിലും. ജി.കെ.യുടെ ഓർമദിനത്തിൽ പൊടിതട്ടിയെങ്കിലുമെടുക്കേണ്ട ഓർമകളാണ്. അതുകൊണ്ടെഴുതി.
-(ഹരി മോഹൻ ) -
Harimohan reminded the Congress what the revisionist G Karthikeyan did. The note becomes a debate in Congress politics.